സ്മാരക ശിലകൾ
രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയില്‍, താര് മരുഭൂമിയുടെ അതിരുകളിലായി സ്ഥിതിചെയ്യുന്ന പുരാതന നഗരമാണ് ഒസിയാന്‍. മനോഹരമായ കൊത്തുപണികളാല്‍ സമൃദ്ധമായ ഇവിടത്തെ ഹൈന്ദവ ജൈന ക്ഷേത്രങ്ങള്‍ കാരണം ഈ നഗരം "രാജസ്ഥാന്റെ ഖജുരാഹോ’ എന്നും അറിയപ്പെടുന്നു. ഒരുകാലത്ത് ഉത്തരേന്ത്യയെയും മധ്യേഷ്യയെയും ബന്ധിപ്പിച്ചിരുന്ന പ്രധാന വ്യാപാരകേന്ദ്രമായിരുന്ന ഒസിയാന്‍, ഇന്ന് അതിന്റെ അതുല്യമായ ശില്പകലയും ആത്മീയ പാരമ്പര്യവുംകൊണ്ട് ചരിത്രസ്നേഹികളെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നു.
എട്ടാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ ഗുര്ജരപ്രതിഹാര രാജവംശത്തിന്റെ കീഴില്‍ മാര്‍വാര്‍ രാജ്യത്തിന്റെ പ്രധാന സാംസ്കാരിക, മത കേന്ദ്രമായിരുന്നു ഈ നഗരം. പണ്ട് "ഉകേഷ’, "ഉപ്കേശപുര്’ എന്നീ പേരുകളിലാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്.
ഗുപ്തസാമ്രാജ്യത്തിന്റെ കാലഘട്ടം മുതല്ക്കേ, മരുഭൂമിയിലൂടെ കടന്നുപോകുന്ന വ്യാപാരികളുടെ ഒട്ടകക്കൂട്ടങ്ങള്‍ക്ക് വിശ്രമിക്കാനുള്ള ഒരു പ്രധാന താവളമായിരുന്നു ഈ നഗരം. സില്‍ക്ക് റൂട്ടുമായുള്ള ബന്ധം ഒസിയാനെ വലിയൊരു വ്യാപാര കേന്ദ്രമാക്കി മാറ്റി. എഡി 1195ല്‍ മുഹമ്മദ് ഘോറിയുടെ അധിനിവേശത്തോടെയാണ് ഒസിയാന്റെ സുവര്‍ണകാലം അവസാനിച്ചത്. ഘോറിയുടെ സൈന്യം നഗരം ആക്രമിക്കുകയും ഇവിടത്തെ മനോഹരമായ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ നഗരത്തില്‍നിന്ന് പലായനം ചെയ്തു. ഒസിയാന്‍ വര്‍ഷങ്ങളോളം വിജനതയിലാണ്ടു കിടന്നു. എങ്കിലും അന്ന് അതിജീവിച്ച 18 പ്രധാന ക്ഷേത്രങ്ങള്‍ ഇന്നും ഒസിയാന്റെ പഴയ പ്രതാപം വിളിച്ചോതി നിലകൊള്ളുന്നു.
ഒസിയാന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പ്രധാന ഐതിഹ്യമാണ് "ഒസ്വാള് ജൈന’ സമൂഹത്തിന്റെ ഉത്ഭവം. ജൈന സന്യാസിയായ ആചാര്യ രത്നപ്രഭ സൂരി ഈ നഗരം സന്ദര്‍ശിച്ച വേളയില്‍, ഒരു രാജകുമാരനെ പാമ്പുകടിയേറ്റതില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയെന്നാണ് കഥ. ഇതില്‍ ആകൃഷ്ടരായി അവിടത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ ജൈനമതം സ്വീകരിച്ചുവെന്നും ഈ ആളുകളാണ് പില്ക്കാലത്ത് "ഒസ്വാള്’ എന്ന പേരില്‍ അറിയപ്പെട്ടതെന്നും പറയപ്പെടുന്നു. ഒസ്വാളുകളുടെ പ്രധാന തീര്‍ഥാടനകേന്ദ്രമാണ് ഒസിയാന്‍.
ഒസിയാനിലെ ഏറ്റവും പ്രസിദ്ധമായ ആരാധനാലയമാണ് സചിയാ മാതാ ക്ഷേത്രം. ഒരു കുന്നിന്മുകളില് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ഒസ്വാള് ജൈനരുടെയും ഹൈന്ദവരുടെയും പ്രധാന ആരാധനാലയമാണ്. ഇന്ദ്രന്റെ ഭാര്യയായ സചീദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. മനോഹരമായ കമാനങ്ങളും കൊത്തുപണികളും നിറഞ്ഞതാണീ ക്ഷേത്രം. ജൈന വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നതായ ക്ഷേത്രങ്ങളില്‍ പ്രമുഖമാണ് എഡി 783ല്‍ വത്സരാജ രാജാവ് നിര്‍മിച്ച മഹാവീര ക്ഷേത്രം. പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഇന്നും അവശേഷിക്കുന്ന ഏറ്റവും പഴയ ജൈനക്ഷേത്രങ്ങളില്‍ ഒന്നാണിത്.
പത്താം നൂറ്റാണ്ടില്‍ നിര്‍മിച്ച സൂര്യക്ഷേത്രമാണ് മറ്റൊരു അദ്ഭുത നിര്‍മിതി. ഇവിടത്തെ കൊത്തുപണികള്‍ റാണക്പുരിലെ സൂര്യക്ഷേത്രത്തോടു സാമ്യമുള്ളതാണ്. ഇവിടെയുള്ള ഹരിഹര ക്ഷേത്രങ്ങളും പ്രശസ്തമാണ്. ശിവന്റെയും വിഷ്ണുവിന്റെയും സംയുക്ത രൂപമായ ഹരിഹരന്റെ മൂന്ന് ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണിത്.
ചരിത്രവും ആത്മീയതയും വിലയം ചെയ്യുന്ന ഒസിയാന്‍ ഇന്ന് മരുഭൂമി ടൂറിസത്തിന്റെയും പ്രധാന കേന്ദ്രമാണ്. മണല്‍ക്കുന്നുകളിലൂടെ ഒട്ടകസവാരി, ജീപ്പ് സഫാരി, സന്ധ്യാസമയത്തെ മരുഭൂമി കാഴ്ചകള്‍ എന്നിവ സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിക്കുന്നു. ജയ്പുരും ഉദയ്പുരും പോലുള്ള വന്‍നഗരങ്ങളിലെ തിരക്കില്‍നിന്ന് അകലെയായതിനാല്‍, ഒസിയാന്‍ ഇന്നും അതിന്റെ പൗരാണിക ചാരുത നിലനിര്‍ത്തുന്നുണ്ട്. ചരിത്രവും ആത്മീയതയും സാഹസികതയും ഒരുമിച്ച് അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒസിയാന്‍ മികച്ച ലക്ഷ്യസ്ഥാനമാണ്.